Monday, August 11, 2008

കഥയുടെ തീരത്തു - പാമരന്‍

പാമരന്‍ ജി മേയ്‌ മാസത്തില്‍ അയച്ചു തന്ന കവിത. അന്ന്‌ പഠിത്തമായിരുന്നതിനാല്‍ ജൂലൈ പകുതിയോടു കൂടി ചെയ്യാം എന്ന്‌ ഏറ്റിരുന്നതാണ്‌. പക്ഷെ ഇത്രയും താമസിച്ചു. എന്നിട്ടതിനുള്ള പ്രയോജനം ഉണ്ടായോ അതൊട്ടില്ലതാനും.

ഇനിയും താമസിപ്പിച്ചിട്ടും കാര്യമൊന്നുമില്ല എന്ന്‌ ഇന്നലെ ബോധിവൃക്ഷമില്ലാത്തതുകൊണ്ട്‌ ഒരു മാവിന്‍ ചുവട്ടില്‍ ഇരുന്നപ്പോള്‍ ബോധം വന്നു.

എന്നാല്‍ ഉള്ള പോലെ അങ്ങ്‌ പോസ്റ്റ്‌ ചെയ്യാം എന്നു വച്ചു. ഞങ്ങളെ കൊണ്ട്‌ ഇത്രയൊക്കെയേ സാധിക്കൂ. (അടുത്ത ജന്മം യേശുദാസിനേയും ജാനകിയമ്മയേയും ഒക്കെ വെല്ലുന്ന ശബ്ദവും പാട്ടുമൊക്കെയായി ജനിച്ചു വരാം അതുവരെ ഇതുകൊണ്ട്‌ തൃപ്തിപ്പെടുക.:))- ആഗ്രഹം ഒട്ടും മോശമില്ല:))

സ്ത്രീ ശബ്ദം എന്റെ ഭൈമി കൃഷ്ണയുടെ ആണെന്ന്‌ എടുത്തു പറയേണ്ടല്ലൊ അല്ലേ

ഇതിലെ താള/ ശ്രുതിപ്പിഴകള്‍ ഒരു വിധമെങ്കിലും ശരിയാക്കുവാന്‍ (വോക്കലിന്റെ ശ്രുതി ശരിയാക്കുവാന്‍ ദൈവം തന്നെ കനിയണം)- വേണ്ടി ഏകദേശം ഒരു ദിവസം മുഴുവന്‍ അത്യദ്ധ്വാനംചെയ്യേണ്ടി വന്ന എന്റെ മൂത്ത മകന്‍ മഹേശിനുള്ള നന്ദി (അവന്റെ അഭിപ്രായത്തില്‍ പാട്ട്‌ ആദിമുതല്‍ റെകോര്‍ഡ്‌ ചെയ്യുന്നതിന്‌ അതിന്റെ-കേടു തീര്‍ക്കാനെടുത്തതിന്റെ- നൂറിലൊന്ന്‌ പ്രയാസമേ വരികയുള്ളായിരുന്നു അത്രെ) കൂടി ഇവിടെ
പാമരന്‍ ജിയുടെ എഴുത്തിലെ അവസാനത്തെ ഒരു വരി അല്‍പം വ്യത്യാസപ്പെടുത്തി ക്ഷമിക്കുമല്ലൊ.

പാമരന്‍

കഥയുടെ തീരത്തു പണ്ടുപണ്ടൊരു
കഥയില്ലാപ്പൈങ്കിളി പാര്‍ത്തിരുന്നു.. -അവള്‍
കാടുമുഴുക്കെ പാടിനടന്നോരു
പാട്ടുകാരിക്കിളിയായിരുന്നു

(കഥയുടെ തീരത്തു..)

അന്നൊരു നാളില്‍, ശ്രാവണ ചന്ദ്രന്‍റെ
വെണ്ണിലാപ്പൂവു വിരിഞ്ഞ രാവില്‍
കൂട്ടിരിക്കാനവള്‍ക്കൊരാണ്‍കിളി‍
അക്കരെ നിന്നു വിരുന്നു വന്നൂ

(കഥയുടെ തീരത്തു..)

അവളുടെയുള്ളിലെ കെടാവിളക്കിലെ
നെയ്ത്തിരിനാളമവന്‍ കണ്ടൂ
കിളിയുടെ നെഞ്ചിലെ അനുരാഗത്തുടികളില്‍
അവനൊരു പാട്ടായ്‌ അലിഞ്ഞൂ (- പ്രണയത്തിന്‍
നിത്യസംഗീതമായ്‌ അലിഞ്ഞുചേര്‍ന്നൂ)

(കഥയുടെ തീരത്തു..)

Thursday, August 7, 2008

Monday, August 4, 2008

മോഹനരാഗതരംഗങ്ങളില്‍

ഗീതഗീതികളില്‍ വന്ന "മോഹനരാഗതരംഗങ്ങളില്‍" എന്ന ഗാനം അന്നു തന്നെ എഴുതി കൊണ്ടു നടന്നതായിരുന്നു. എന്നാല്‍ അന്ന്‌ വിദ്യാഭ്യാസത്തിരക്കു മൂലം ഒന്നും ചെയ്യാന്‍ സാധിച്ചില്ല.
ഇപ്പോള്‍ ഒഴിവു കിട്ടി, ദാ ഒരു ചെറിയ ഈണം. പണ്ടു കേട്ടു മറന്ന പല ഈണങ്ങള്‍ കണ്ടേക്കാം എന്നാലും ഇതും കൂടി ഇരിക്കട്ടെ.


(ഓടാന്‍ തയ്യാറെടുത്തുകൊണ്ട്‌ )

 
copyright rests with Dr.N.S.Panicker (panickerns@gmail.com)